
കൊയ്തൊഴിഞ്ഞയീ വയൽവരമ്പിലൂടെ നടക്കുമ്പോൾ
പറയാനാവാത്തൊരു നഷ്‍ടബോധം
കാൽവിരലിലൂടെ അരിച്ചരിച്ചു കയറന്നു…
പാടത്ത് കുട്ടികളുയർത്തുന്ന കാൽപന്തുകളിയുടെ ആർപുവിളികൾ…
പൊടിപടലങ്ങൾ നാസാരന്ധ്രങ്ങളിൽ തുളച്ചുകയറി
അലോസരമുണ്ടാക്കുന്നെങ്കിലും ആപാദചൂഡമുള്ളൊരീ വേപഥു
ദീർഘനിശ്വാസങ്ങൾക്കിടവേളയിലെ മൃദുസ്‍പന്ദം…
പാടത്തും പറമ്പിലും ഗ്രാമപാതകളിലും
നഗരവീഥികളിലുമറിയാ ഭൂമികകളിലും
കൊഴിഞ്ഞു പോയ കൗമാരത്തിൻ കുതിപ്പുകളും കിതപ്പുകളും…
സായാഹ്നങ്ങളിൽ കളി കഴിഞ്ഞ്
വയൽക്കരയിലെ നീന്തൽക്കുളത്തിൽ മുങ്ങാംകുഴിയിടുമ്പോൾ മു
റിവുകളിലേറ്റ പരൽമീനുകളുടെ ദംശനം..
പുസ്‍തകം ചുമന്ന് നടന്നു നീങ്ങിയ വയൽ
വരമ്പിലും ചെമ്മൺപാതയിലുമൊരു
കുടക്കീഴിൽ പെയ്‍ത പ്രണയത്തിൻ മഴത്തുള്ളികൾ…
ജീവസന്ധാരണ വഴിയിൽ പിരിഞ്ഞു പോയ സൗഹൃദം
പൂത്തുലഞ്ഞ നാളുകളിലെ ചുമലിൽ വെച്ച കരസ്‍പർശം …
ഉത്സവത്തിമർപ്പുകളിലെ അകന്നുപോയ ആരവങ്ങളും
തുലാവർഷങ്ങളിലെ പെയ്‍തൊഴിഞ്ഞ മഴമേലങ്ങളും..
സമാഗമങ്ങൾ വിട ചൊല്ലിയ സായംസന്ധ്യകളും
കണ്ടു തീരാത്ത സ്വപ്‍നങ്ങളും മതിവരാത്ത പകൽക്കിനാവുകളും…
കൊയ്‍തൊഴിഞ്ഞയീ വയൽവരമ്പിലൂടെ നടക്കുമ്പോൾ
പറയാനാവാത്തതും പറഞ്ഞു തീർക്കാനാവാത്തതുമായ
എന്തൊക്കെയോ.. എന്തെല്ലാമോ…
മജീദ് അല്ലൂർ
മജീദ് അല്ലൂർ
No comments:
Post a Comment