വൈറസ് - Mawju

Breaking

Home Top Ad

04 April 2020

വൈറസ്


സലാം വാരണാക്കര


ഐസുലേഷൻ റൂമിന്റെ നാല് ചുവരുകൾക്കുള്ളിലെ ഏകാന്തത എന്നെ വല്ലാതെ തളർത്തി...!
ശരീരം മുഴുവനായി മൂടിക്കെട്ടിയ ചില രൂപങ്ങൾ വന്ന് മൂന്ന് നേരം ഭക്ഷണം തന്നിട്ട് പോകും.
ഭാര്യയേയും കുട്ടികളേയും കാണാനുള്ള കൊതി വേറെ. പീന്നീടാണറിഞ്ഞത്
അവരേയും വേറെ വേറെ റൂമുകളിൽ പാർപ്പിച്ചിട്ടുണ്ടെന്ന്...!
മക്കളെ കുറിച്ചോർത്തപ്പൊ ഗദ്ഗദം വിതുമ്പി..!

എല്ലാറ്റിനും കാരണക്കാരൻ ഞാനാണല്ലോ എന്നോർത്തപ്പൊ ആ ദിവസത്തെ എന്റെ മനസ്സിന്റെ അഹന്തയെ എത്ര പഴിച്ചിട്ടും മതിവരുന്നില്ല...!
അതോർക്കുമ്പൊ കുറ്റബോധം കൊണ്ട് മനസ്സ് നീറുകയാണ്..
കേരളത്തിൽ ലോക്ക് ഡൗൺ ആരംഭിച്ച ആദ്യ ദിവസം
നാട്ടിലും തൊട്ടടുത്ത നാട്ടിലൊന്നും കോവിഡ് രോഗബാധിതരുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല..
അന്ന് രാവിലെ ലോക്ക് ഡൗണായിട്ട് ആളുകളൊക്കെ വീട്ടിൽ തന്നെയാണോ അതോ ആരെങ്കിലും അങ്ങാടിയിലേക്കിറങ്ങുന്നുണ്ടോ എന്നൊക്കെ അറിയാനായി ചായ കുടി കഴിഞ്ഞ ശേഷം പതുക്കെ അങ്ങാടിയിലേക്ക് വച്ചു പിടിച്ചു...!
പിറകിൽ നിന്നും ഉമ്മ വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു;

  ''മോനേ... എടാ.. ഇന്ന് മുതൽ പുറത്തിറങ്ങാൻ പാടില്ലല്ലോ... പിന്നെ നീ ...എവിടേക്കാടാ...
എടാ ടിവി യിലൊക്കെയിതാ എഴുതി കാണിക്കുന്നു
ആരും പുറത്തിറങ്ങരുതെന്ന്...''

ഉമ്മയുടെവാക്ക് വകവെക്കാതെയാണ് അന്ന് അങ്ങാടിയിലേക്കിറങ്ങിയത്...
അധികമാളുകളൊന്നും അങ്ങാടിയിലില്ല... കടകളൊക്കെ ഭൂരിഭാഗവും അടച്ചിട്ടുണ്ട്..
ഒന്നോ രണ്ടോ കടകളേ തുറന്നിട്ടുള്ളൂ...
പലചരക്കുകാരൻ ഹംസക്കന്റെ കട തുറന്നിട്ടുണ്ട്...!
ശ്രീനിയും ഷുക്കൂറുമെല്ലാം അവിടെ നിൽക്കുന്നത് കണ്ട് അങ്ങോട്ട് നടന്നു...!
അപ്പോഴാണ് ഡ്രൈവർ ഷമീർ അങ്ങോട്ട് വന്നത്...
അവൻ വന്ന് കൈ നീട്ടിയപ്പൊ കൈ കെടുത്തു... സംസാരിച്ചു...

അത് കണ്ട ഷുക്കൂർ പറഞ്ഞു;
  '' കൈ കൊടുക്കാനും മാസ്ക്ക് ധരിക്കാതെ തൊട്ടടുത്ത് നിന്ന് സംസാരിക്കാനുമൊന്നും പാടില്ലാന്നാണ്...''
    " നീയൊന്ന് പോയേ...
അതിന് ഇവിടെ ആർക്കും രോഗമൊന്നുമില്ലല്ലോ..."
 ഷുക്കൂറിന്റെ വാക്കുകളേയും ഞാൻ പുഛിച്ചു തള്ളി..!
അവിടെ സംസാരിച്ചു നിൽക്കുന്നതിനിടയിലാണ് പോലീസ് വണ്ടി വന്ന് നിന്നതും വടിയുമായി മൂന്നാല് പോലീസുകാർ ചാടിയിറങ്ങിയതും...!

" തന്നോടൊക്കെ വീട്ടിലിരിക്കാൻ പറഞ്ഞതല്ലെടോന്നും പറഞ്ഞ് എല്ലാവരേയും അടിച്ചോടിക്കാൻ തുടങ്ങി...! എല്ലാവരും പല വഴിക്ക് ചിതറിയോടി..!
രോഗമൊന്നുമില്ലാത്ത നാട്ടിലും വന്ന് പോലീസുകാർ അടിച്ചോടിക്കുന്നത് കണ്ടപ്പൊ പോലീസുകാരോടും ഈർഷ്യ തോന്നി...!
ഒരു വല്ലാത്ത ലോകം തന്നെ...!

പോലീസുകാരുടെ തല്ല് കൊണ്ടില്ലല്ലോ എന്ന് സമാധാനിച്ചു വീട്ടീലേക്ക് നടന്നു...!
വീട്ടിലെത്തി ഭക്ഷണം കഴിക്കുമ്പൊ ടി വി ഓണാക്കി നോക്കി...!
ചൈനയിലേയും ഇറ്റലിയിലേയും സ്പെയിനിലേയും കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ ഭീകരമായ അവസ്ഥകൾ
വളരേയധികം ആകുലതയോടെയാണ്
ന്യൂസ് റിപ്പോർട്ടർമാർ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്...!
അതിനിടക്ക് വന്ന ബ്രേക്കിംഗ് ന്യൂസിൽ കണ്ണുകളുടക്കി...!

   '' മലപ്പുറം ജില്ലയിൽ ഒരാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.."
ഉമ്മയേയും ഭാര്യയേയും വിളിച്ച് വാർത്ത കാണിച്ച് കൊടുത്തു...!
ഞെട്ടലോടെയാണ് അവരും ആ വാർത്ത വായിച്ചത്...!
അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്..
വേഗം പോയി ഫോണെടുത്തു... ഷുക്കൂറാണ് ഫോണിൽ...!
ഷുക്കൂറിന്റെ വാക്കുകൾ ഹൃദയത്തിൽ ഭയാശങ്കകളുണ്ടാക്കി...!
വാർത്തയിൽ പറഞ്ഞ കൊറോണ സ്ഥിരീകരിച്ച വ്യക്തി തൊട്ടടുത്ത പ്രദേശത്തുള്ളതാണ്...!
മിനിഞ്ഞാന്നാണ് അയാൾ ഗൾഫിൽ നിന്നെത്തിയത്...!
അതിനേക്കാളൊക്കെ എന്നെ ഭയപ്പെടുത്തിയത് ഞാനിന്ന് രാവിലെ കൈ കൊടുത്ത് സംസാരിച്ച ഡ്രൈവർ ഷമീറിന്റെ വണ്ടിയിലാണെത്രെ അവൻ ഗൾഫിൽ നിന്നും വന്നത്...!
അതും കൂടി കേട്ടപ്പൊ വല്ലാതൊരു പേടി തോന്നി...!

നമ്മുടെ ഈ കുഗ്രാമത്തിലേക്കൊന്നും
ചൈനയിലുണ്ടായ ഈ രോഗം വരില്ലെന്ന് അഹങ്കരിച്ചതൊക്കെ വൃഥാവിലായി...!
അവിടുന്ന് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഡ്രൈവർ ഷമീറിനെ ആംബുലൻസിൽ ഐസുലേഷനിലേക്ക് മാറ്റിയത് ഷുക്കൂർ പറഞ്ഞറിഞ്ഞത്...!
അതും കൂടിയറിഞ്ഞപ്പൊ ഹൃദയമിടിപ്പിന്റെ വേദന
കൂടി...!
രണ്ട് ദിവസത്തിന് ശേഷം
ആരോഗ്യ വകുപ്പിൽ നിന്ന്
വിളി വന്നു...!
പേടിയോടെ കാത്തിരുന്ന ആ വിളി...!
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു...!
പോലീസും ആരോഗ്യ പ്രവർത്തകരും ഒരുമിച്ചാണ് ആംബുലൻസിൽ വീട്ടിലേക്ക് വന്നത്...!ഉമ്മയേയും ഭാര്യയേയും കുട്ടികളേയും ആംബുലൻസിൽ കയറ്റുന്നത് കണ്ടപ്പൊ ഹൃദയം പൊട്ടിപ്പോയി...!
ഞാൻ കാരണമാണല്ലോ റബ്ബേ എന്റെ കുടുംബവും ദുരിതത്തിലായത്....!
ഓർക്കുമ്പൊ ചങ്ക് പൊട്ടുന്ന പോലെ...!

    " ഹലോ .. ഭക്ഷണം.."
ശരീരം മൂടിപ്പൊതിഞ്ഞ നഴ്സുമാർ ഭക്ഷണം കൊണ്ടുവന്നു വെച്ചപ്പോഴാണ് ഓർമ്മയിൽ നിന്നും ഉണർന്നത്...!
ഭക്ഷണം കഴിച്ച ശേഷം
ആരോഗ്യ മന്ത്രാലയം പറഞ്ഞതനുസരിച്ച് സ്വയം നിയന്ത്രിച്ചിരുന്നെങ്കിൽ എനിക്കൊരുപാട് പേരെ രക്ഷപ്പെടുത്താമായിരുന്നു.
എന്ന് ആത്മഗതം നടത്തി കട്ടിലിലേക്ക് ചാഞ്ഞു.

No comments:

Post a Comment

Pages