വലിയൊരു ഇരുനില ബംഗ്ലാവാണെന്റെ വീട്, ഒരാൾ പൊക്കത്തിൽ മതിലും പൂട്ടിയിട്ട ഇരുമ്പു ഗേറ്റും വിദൂര നിയന്ത്രണവും ഇന്റർലോക്ക് ചെയ്ത മുറ്റവും ജലധാരകളുള്ള ഗാർഡനും
ശീതീകരിച്ച റൂമുകളും വിശാലമായ തീൻ മുറിയും സിറ്റൗട്ടും സ്നാനത്തിന് ഉഷ്ണജലവും ശീത ജലവും ലഭിക്കുന്നതിനുള്ള സംവിധാനവുമൊക്കെയുള്ള കൊട്ടാരസദൃശമായ ഭവനം !
'പട്ടിയുണ്ട് സൂക്ഷിക്കുക '
'അനുവാദമില്ലാതെ അകത്ത് പ്രവേശിക്കരുത് 'എന്നെഴുതിയ ബോഡുകൾ ഗെയ്റ്റിൽ തൂക്കിയിട്ടിരുന്നു
അങ്ങനെ ഞാൻ സസുഖം സസന്തോഷം വാഴും കാലത്താണ് അവിചാരിതം പ്രളയമുണ്ടായത്.
പ്രളയ ജലപ്രവാഹത്തിൽ നാടും വീടും മുങ്ങിയപ്പോൾ ബോഡുകൾക്കും വൻമതിലിനും ഗേറ്റിനുമൊന്നും തടഞ്ഞു നിർത്താനായില്ല,
ദുരിതാശ്വാസ ക്യാമ്പിൽ അയൽവാസികളായ ദരിദ്രവാസികളോടും അണ്ടന്റെയും അടകോടന്റെയുമൊക്കെ കൂടെ കഴിയേണ്ടിവന്നു, അന്യരുടെയും അപരരുടെയും കാരുണ്യത്തിനായ് കാത്തു നിൽക്കേണ്ടിയും വന്നു. വെള്ളമൊഴിഞ്ഞപ്പോൾ അടിഞ്ഞുകൂടിയ മാലിന്യം നീക്കി വീടു വൃത്തിയാക്കിയത് മലപ്പുറത്തെ 'ഫീകരരായ' മാപ്പിളമാരും
കടപ്പുറത്തെ താഴ്ന്ന ജാതിക്കാരായ മുക്കുവരുമാണ്, ഇനിയിപ്പോൾ
അവിടെ കേറിത്താമസിക്കണമെങ്കിൽ
ചാണകവും ഗോമൂത്രവും തളിച്ച്
ശുദ്ധികലശം നടത്തണം.
No comments:
Post a Comment